കൊളംബോ: സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ കൽക്കരി ഇറക്കുമതി സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ശ്രീലങ്കൻ ഊർജമന്ത്രി കുമാര ജയകോടി രാജിവച്ചു.
കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയത്തെ ജയകോടി അതിജീവിച്ചിരുന്നു. 2024ൽ അധികാരത്തിലേറിയ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സർക്കാരിൽനിന്നുള്ള ആദ്യ രാജിയാണ് ജയകോടിയുടേത്.
ഊർജമന്ത്രാലയം സെക്രട്ടറി ഉദയംഗ ഹേമപാലയും രാജിവച്ചെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് അറിയിച്ചു.
കൽക്കരി ഇറക്കുമതി സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് പ്രത്യേക പ്രസിഡൻഷൽ കമ്മീഷനെ സർക്കാർ നിയോഗിച്ചു.
പക്ഷപാതരഹിതമായ അന്വേഷണം ഉറപ്പുവരുത്താനാണ് മന്ത്രിയും ഊർജ സെക്രട്ടറിയും രാജിവച്ചതെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. ആറു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. സർക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന് ജയകോടിയെ പിന്തുണച്ച് മന്ത്രി ബിമൽ രത്നായക പറഞ്ഞു.
താപവൈദ്യുത നിലയങ്ങൾക്കുവേണ്ടി കൽക്കരി ലഭ്യമാക്കാൻ 2008ൽ സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ചതാണ് ലങ്ക കോൾ കന്പനി. ഈ കന്പനിയുടെ കൽക്കരി ഇറക്കുമതിയിലാണ് അന്വേഷണം നടക്കുക.